യു.ഡി.എഫ്. മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരന്റി’യുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതാണ് കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി.

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ഓർഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ്.

കെ.എസ്.ആർ.ടി.സിയുടെ 3125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലായിരിക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുക. യാത്രക്കാർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, പണം നൽകേണ്ടതില്ലെങ്കിലും ബസിൽ കയറിയാൽ പഴയതുപോലെ ടിക്കറ്റ് നിർബന്ധമായും എടുത്തിരിക്കണം എന്നതാണ്.

സൗജന്യ യാത്രയാണെങ്കിലും ടിക്കറ്റ് എടുക്കാതിരിക്കുന്നത് കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടി വരും. പ്രായം 5-നും 11-നും ഇടയിലുള്ള ആൺകുട്ടികൾക്ക് ഈ യാത്രയിൽ പകുതി ടിക്കറ്റ് എടുക്കണം. 12 വയസ്സ് കഴിഞ്ഞാൽ ആൺകുട്ടികൾക്ക് ഫുൾ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് സൗജന്യ യാത്ര തുടരാം.

കൂടാതെ, സംവരണ സീറ്റുകൾ, സ്റ്റോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ട്രാഫിക് നിയമങ്ങളും യാത്രക്കാർക്കും ഒരുപോലെ ബാധകമാണ്. സ്ത്രീകൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്കായുള്ള സംവരണ സീറ്റുകൾ മറ്റുള്ളവർ മാനിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.